Sunday, 18 August 2019

ഉയരങ്ങളിൽ ആണ് ഉയരെ

വളരെ വൈകി ആണ് ഉയരെ എന്ന സിനിമ കണ്ടത്.. തീയേറ്ററിൽ നിന്ന് കാണാതെ ഇപ്പോൾ വന്ന് ഡയലോഗ് അടിക്കുന്നോ എന്ന ചോദ്യം വരും എന്ന് അറിയാം, ക്ഷെമിക്ക്... ഗൗരവകരമായ സിനിമാസ്വാദനം എന്നതിനപ്പുറം നെറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്യുക, ജോലിയുടെ ഇടവേളകളിൽ ഘട്ടം ഘട്ടം ആയി സിനിമ കണ്ട് തീർക്കുക എന്ന രീതിയില്ലേക്ക് മാറിയതിനാൽ നഷ്ടപ്പെട്ട ഒരു തിയേറ്റർ അനുഭവം ആണ് ഉയരെ. 

പേര് അന്വർദ്ധമാക്കുംവിധം സമീപകാല മലയാള ചലച്ചിത്രങ്ങളുടെ കൂട്ടത്തിൽ വളരെ വളരെ ഉയരത്തിൽ നിൽക്കുന്നു ഉയരെ എന്ന സിനിമ. സ്ത്രീപക്ഷ സിനിമകൾ, സിനിമയിലെ പെണ്ണിടങ്ങൾ എന്നിവ ചർച്ച ആവുന്ന ഈ കാലത്ത് പെണ്ണിന് അതിരുകളില്ലാതെ സ്വപ്നം കാണാൻ ആകാശത്തോളം പറക്കാൻ  ഊർജ്ജം നൽകുന്ന സിനിമ ആണ് മനു അശോക് സംവിധാനം ചെയ്ത ഉയരെ. സ്ത്രീപക്ഷ സിനിമ എന്നതിനപ്പുറം ഉയരെ ഒരു മനുഷ്യപക്ഷ സിനിമ ആണെന്ന് സംവിധായകൻ പറയുന്നുണ്ട് എങ്കിലും എനിക്ക് ഈ സിനിമയെ സ്ത്രീപക്ഷ സിനിമ എന്ന് തന്നെ അടയാളപ്പെടുത്താൻ ആണ് ഇഷ്ടം.

സ്ത്രീകേന്ദ്രീകൃതമായ കഥ ആണെങ്കിലും ആസിഡ് ആക്രമണത്തിൽ ജീവിതം തളർന്നു പോയ മനുഷ്യരുടെ കഥ ആണ് ഉയരെ എന്നാണ് സംവിധായകൻ പറഞ്ഞത്, പക്ഷെ ഒന്നുണ്ട് നമ്മൾ ഇന്നോളം അറിഞ്ഞ എല്ലാ ആസിഡ് അക്രമണത്തിന്റെയും ഇര എന്നത് സ്ത്രീ ആണ്. സംവിധായകന്റെ ഭാഷ്യം എന്നതും ഒരു വെള്ളം ചേർക്കൽ ആണ്, പാർവതി എന്ന ഫെമിനിസ്റ്റ് നായിക പൊതുസമൂഹത്തിൽ നേരിടുന്ന ആക്രമണം തന്റെ സിനിമക്ക് നേരെ വരാതിരിക്കാൻ ഉള്ള ഒരു ജാമ്യം എടുക്കൽ മാത്രം ആയിരുന്നു അത്. എന്തായാലും നമുക്ക് അത് വിടാം. നല്ല സിനിമ ആണെങ്കിൽ ഏത് നടന്റെ ഏതു ഫാൻസ്‌ വിചാരിച്ചാലും കൂവി തോൽപ്പിക്കാൻ കഴിയില്ല എന്നകാര്യം ഇപ്പോൾ സംവിധായകന് ബോധ്യം ആയി കാണണം..

ഇനി സിനിമയിലേക്ക് വരാം. തീർച്ചയായും ഇന്ന് പറയേണ്ട സിനിമ ആണ് ഉയരെ.  കാമുകിയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊല്ലുന്ന കാമുകന്മാർ ഉള്ള ഈ കാലഘട്ടത്തിൽ ഉയരെ എന്ന സിനിമ ഒരു ആവശ്യം ആണ്. പല്ലവി ( പാർവതി തിരുവോത്ത്) എന്ന കഥാപാത്രം പ്രേഷകനോട് ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് "ആരാണ് ഇര". തീർച്ചയാവും ഇര എന്ന ലേബൽ അല്ല അവൾ സ്വീകരിച്ചത് ആസിഡ് അക്രമത്തിൽ പൊള്ളലേറ്റ തൻ്റെ മുഖം അവളുടെ സ്വാപ്നങ്ങൾക്ക് ഒരു തടസം അല്ല എന്ന് അവൾ കാണിച്ച് തന്നു. സമൂഹത്തിന്റെ അവഗണന, മുഖം തിരിക്കൽ എന്നിവയെ നെഞ്ചുവിരിച്ച് നേരിടാൻ അവൾ തയ്യാറാവുന്നു, അവൾക്ക് കൂട്ടായി വിശാൽ ചന്ദ്രശേഖരൻ (ടോവിനോ )എന്ന കഥാപാത്രവും നിൽക്കുന്നു.. "ബുദ്ധിയുണ്ട് ഹൃദയമുണ്ട് സൗന്ദര്യത്തെ നമുക്ക് മറ്റൊരു രീതിയിൽ നിർവചിച്ചു കൂടെ" എന്ന് വിശാൽ ചന്ദ്രശേഖരൻ ചോദിക്കുമ്പോൾ സിനിമ അത് പറയാൻ ഉദ്ദേശിച്ച കാര്യം വ്യക്തമായി പ്രേഷകനിലേക്ക് എത്തിക്കുന്നു.

ഉയരെ കണ്ട എന്റെ എല്ലാ കൂട്ടുകാരും പറഞ്ഞത് ഗോവിന്ദ് (ആസിഫ് അലി) എന്ന കഥാപാത്രത്തെ കണ്ടാൽ തല്ലണം എന്നാണ്. നിങ്ങൾ ഗോവിന്ദുമാരെ  എന്നും കാണുന്നുണ്ട്. നമുക്ക് ഇടയിൽ തന്നെ എത്ര ഗോവിന്ദമാർ ഉണ്ട്. പെണ്ണൊന്നു ഡാൻസ് കളിച്ചാൽ, അല്പം മോഡേൺ ആയ വസ്ത്രം ധരിച്ചാൽ, മുടിയുടെ നീളം ഒന്ന് കുറഞ്ഞാൽ കലി തുള്ളുന്ന നിരവധി ഗോവിന്ദുമാർ നമുക്ക് ഇടയിൽ ഇല്ലേ, ഒരു പക്ഷെ നിങ്ങൾ തന്നെ ഒരു ഗോവിന്ദ് അല്ലേ.. ഉയരെ എന്ന സിനിമയിൽ എന്നപോലെ ഗോവിന്ദുമാർ ചോദ്യം ചെയ്യപ്പെടുന്നില്ല എന്ന് മാത്രം. സിനിമയിൽ അവന്റെ അച്ഛനോ, അമ്മയോ, സുഹൃത്തുക്കളോ, അയൽപക്കക്കാരോ ഒന്നും ഗോവിന്ദിനെ ഉപദേശിച്ചു കണ്ടില്ല, അച്ഛൻ കേസ് പിൻവലിക്കണം എന്ന അപേക്ഷയുമായാണ് പല്ലവിയെ സമീപിക്കുന്നത്.  എന്തിന് ഗോവിന്ദിന്റെ അമിതമായ possessiveness പല്ലവി പോലും കേറിങ് ആയി ആണ് കണ്ടത്. അങ്ങനെയൊരു സമൂഹം ആണ് ഗോവിന്ദന്മാരെ സൃഷ്ടിക്കുന്നത്.

അമിതമായ possessiveness തന്നെ ആണ് ഗോവിന്ദിനെ പോലെ കേരളത്തിലെ പെട്രോൾ അക്രമണക്കാരുടെയും പ്രെശ്നം. അത് മുളയിലേ നുള്ളേണ്ട പ്രവണത ആണ്. പെണ്ണും ഒരു ഇൻഡിവിജ്വൽ ആണെന്ന ബോധം ഓരോ കാമുകനും ഉണ്ടാവണം. അവർക്കും ഒരു പേർസണൽ സ്പേസ് ഉണ്ട് എന്ന് മനസിലാക്കുക. "Love is authentic only when it gives freedom" എന്ന ഓഷോയുടെ വാക്കുകൾ തന്നെയേ പറയാൻ ഉള്ളു.. അതെ പ്രണയം എന്നാൽ സ്വാതന്ത്ര്യം ആണ്..

ഇനി വീണ്ടും പല്ലവിയിലേക്ക് വരാം. വെളുത്ത് മെലിഞ്ഞ സീറോ സൈസ് സ്വന്ദര്യസങ്കൽപ്പത്തിനെ തോൽപ്പിച്ച് ആണ് പല്ലവി ജോലിയിൽ പ്രവേശിപ്പിക്കുന്നത്. പൂർണ്ണ വിധേയത്തോടെ ഗോവിന്ദിനെ അനുസരിച്ച് കഴിഞ്ഞ പല്ലവി ഇന്റെർവല്ലിന് ശേഷം തൻ്റെ വ്യക്തിത്വം തിരിച്ചു പിടിക്കുന്നു, “എനിക്ക് ഞാനാവണം…നീ ആഗ്രഹിക്കുന്ന ഞാനല്ല..ഞാൻ ആഗ്രഹിക്കുന്ന ഞാനാവണം”.... ഒടുവിൽ എല്ലാം നഷ്ടപ്പെട്ട് നിൽക്കുമ്പോൾ തന്റെ മുന്നിലേക്ക് പ്രണയവും ഒരു പുതിയ ജീവിതവും വച്ച് നീട്ടിയ വിശാലിനോട് തനിക്ക് ഇപ്പോൾ വേണ്ടത് സൗഹൃദം ആണെന്ന് പറയാൻ ഉള്ള ആർജ്ജവവും കാണിക്കുന്നു പല്ലവി.നായകന് കീഴിൽ മാത്രം ഒതുങ്ങി കൂടുന്ന പതിവ് മലയാള ചലച്ചിത്ര നായിക അല്ല പല്ലവി. വിശാൽ രാജശേഖരനും, സാരിയയുമൊക്കെ ഓരോ വ്യക്തിയും ആഗ്രഹിക്കുന്ന സൗഹൃദങ്ങളാണ്… വീണ് പോകുമ്പോൾ കൈ പിടിച്ചുയർത്താൻ, ഒന്ന് കൈ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കാൻ, ചേർത്ത് നിർത്താനുമൊക്കെ എന്നും വേണ്ട സൗഹൃദങ്ങൾ.

മലയാളിക്ക് ഏറെ പ്രതീക്ഷ വെക്കാവുന്ന സംവിധായകൻ മനു അശോക് എന്നത് അയാൾ തൻ്റെ ആദ്യ സിനിമയിലൂടെ തന്നെ തെളിയിച്ചു..കാമ്പുള്ള തിരക്കഥ എഴുതി സിനിമയെ ഉയരങ്ങളിൽ എത്തിച്ച ബോബി സഞ്ജയ് കൂട്ടുകെട്ടും പ്രശംസ അർഹിക്കുന്നു. സിനിമ പറഞ്ഞ പോലെ 2019 എന്നല്ല ഇനി 2050 ആയാലും ബുദ്ധി ഹൃദയം എന്നിവ കൊണ്ട് സൗന്ദര്യത്തെ നിർവചിക്കുമോ എന്ന് അറിയില്ല എന്നാൽ പലരുടെയും മനസ്സിൽ അങ്ങനെ ഒരു ചിന്തക്ക്  തുടക്കം ഇടാൻ ഉയരെ കാരണമായി

Saturday, 22 September 2018

കരുത്തുറ്റ വരത്തന്‍




         പ്രവാസജീവിതത്തില്‍ നിന്ന് ഒരു ഇടവേളക്ക് നാട്ടില്‍ എത്തുന്ന എബിയും പ്രീയയും കേരളത്തില്‍ അനുഭവിക്കുന്ന അരാജകത്വ പ്രവണതകളെ ആവിഷ്കരിക്കുന്നു വരത്തന്‍ എന്ന അമല്‍ നീരദ് ചിത്രം.

കപട സദാചാരം നിയമം ആയ നാട്ടിൽ നമ്മുടെ നാടിന് ഒരു സംസ്കാരം ഉണ്ട് എന്ന മുഖം മൂടി അണിഞ്ഞ് മറ്റുള്ളവരുടെ സ്വകാര്യതയിലേക്കും, പെണ്‍ ശരീരത്തിലേക്കും ഒളിഞ്ഞുനോക്കി സ്വന്തം ലൈംഗീക ദാരിദ്ര്യം അടക്കുന്ന ഒരു സമൂഹത്തില്‍ സ്ത്രീ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ആണ് വരത്തന്‍ വരച്ചുകാട്ടുന്നത്. സ്ത്രീയെ കൊത്തിവലിക്കുന്ന സദാചാരത്തിന്‍റെ നോട്ടങ്ങള്‍, ആണ്‍ മേല്‍ക്കോയ്മയുടെ നോട്ടങ്ങള്‍, അവളുടെ ശരീരം പകര്‍ത്താന്‍ വേണ്ടിയുള്ള ക്യാമറ കണ്ണിലൂടെയുള്ള നോട്ടങ്ങള്‍ എല്ലാം സ്ത്രീയെ സ്വന്തം വീട്ടില്‍ പോലും സുരക്ഷിതയാക്കുന്നില്ല എന്ന് പറയുന്നു വരത്തന്‍. കേരളത്തില്‍ നിന്ന് ആദ്യം കയറിയ ടാക്സിയില്‍ നിന്ന് തുടങ്ങി തന്‍റെ വീട്ടിലെ കുളിമുറിയില്‍ വരെ നായികയ്ക്ക് ഈ നോട്ടം അനുഭവിക്കേണ്ടി വരുന്നു.

എങ്കിലും എവിടയോ ‘’ഇത് ഒരു നാട്ടിന്‍പ്പുറം ആണ് ഇവിടെ അതിന്‍റേതായ  രീതികള്‍ ഉണ്ട്’’ എന്ന് പറയുന്നിടത്ത് ഒക്കെ സിനിമ ഒരു ഗ്രാമീണ വിരുദ്ധത വരച്ചുകാട്ടുന്നില്ലേ എന്ന് സംശയിക്കായിക ഇല്ല. സെക്സ് ഇസ് നോട് അ പ്രോമിസ് എന്ന് ആഷിക് അബു ചിത്രത്തില്‍ പറഞ്ഞ അതേ നായിക തന്നെ ഈ സിനിമയില്‍ തന്‍റെ ഭര്‍ത്താവിന് തന്നെ സംരക്ഷിക്കാന്‍ കഴിയുന്നില്ല എന്ന് പറയുന്നിടത്തും, തന്‍റെ അച്ഛന്‍ ഉണ്ടെങ്കില്‍ തനിക്ക് ഈ ഗതി വരില്ലായിരുന്നു എന്ന് പരിതപിക്കുന്നിടത്തും സിനിമ അത് വിമര്‍ശിക്കാന്‍ ഉദ്ദേശിച്ച ആണ്‍മേല്‍ക്കോയ്മയെ തന്നെ പുല്‍കുന്നത് കാണാം.

എങ്കിലും സാവധാനം കഥ പറഞ്ഞ് ഒടുക്കം അതിന്‍റെ ഫുള്‍ ഫെയ്സില്‍ അവസാനിക്കുന്ന ഒരു മികച്ച ത്രിലര്‍ തന്നെയാണ് വരത്തന്‍. അമല്‍ നീരദ് സിനിമകളുടെ പോരായമ ആയി പലപ്പോഴും തോന്നാറുള്ളത് അതിന്‍റെ ക്ലൈമാക്സ് ആണ് എന്നാല്‍ വരത്തന്‍റെ പ്ലസ് പോയിന്‍റ് എന്നത് ക്ലൈമാക്സ് ആണ്. അവസാന 30 മിനിട് മികച്ച് നില്‍ക്കുന്നു സിനിമ. ക്ലോസ്ഡ് ഫ്രെയിംമില്‍ നടീനടന്മാരുടെ വികാര തീവ്രത ഒപ്പിയെടുക്കുന്നതും വൈഡ് ഫ്രെയിംമില്‍ പശ്ചാത്തലം  ഒപ്പിയെടുക്കുന്നതുമായ  ക്യാമറ തന്നെയാണ് ഈ ചിത്രത്തിന്‍റെ ഹൈലൈറ്റ്, പശ്ചാതല സംഗീതവും, നടീ നടന്മാരുടെ പ്രകടനവും എടുത്ത് പറയേണ്ടത് ആണ്.

വരത്തന്‍ മികച്ച ദൃശ്യ-ശബ്ദ സംവിധാനങ്ങള്‍ ഉള്ള തിയറ്ററില്‍ നിന്ന് തന്നെ കാണേണ്ട സിനിമ ആണ്, ഒറ്റവരിയില്‍ പറഞ്ഞാല്‍ വരത്തന്‍ ഇസ് അ മസ്റ്റ് വാച്ച് ഇന്‍ തിയറ്റര്‍ എക്സ്പീരിയന്‍സ് ‘.

Sunday, 23 July 2017

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് - ഒരു രാഷ്ട്രീയ അശ്ലീല സിനിമ

       


 ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമ നാല് വര്‍ഷം തികയ്ക്കുമ്പോള്‍ അതിലെ രാഷ്ട്രീയം വീണ്ടും ചര്ച്ചയാവുകയാണ്. എന്നാല്‍ ഈ സിനിമയുടെ രാഷ്ട്രീയം അത് അര്‍ഹിക്കുന്ന ഗൌരവത്തില്‍ നമ്മള്‍ ചര്‍ച്ച ചെയ്തിട്ടില്ല എന്നതാണ് സത്യം. ഇടത് ചാടി വലത് ചാടി ഒടുവില്‍ താമര വിരിയുന്ന ചളികുണ്ടില്‍ അഭയം പ്രാപിക്കുന്ന സിനിമയെ ഇടതുപക്ഷ സിനിമ ആയി ആണ് പലരും ബ്രാന്‍ഡ്‌ ചെയ്യുന്നത്. ഈ സിനിമ അതിലെ രാഷ്ട്രീയം കൊണ്ട് എത്രമാത്രം അപകടമാണ് എന്ന തിരിച്ചറിവ് പൊതുബോധത്തില്‍ പ്രക്ഷേപിക്കുന്നതില്‍ നാം തീരെ വിജയിച്ചിട്ടില്ല എന്നതിന്‍റെ തെളിവ് ആണിത്. സിനിമയില്‍ രാഷ്ട്രീയം കാണേണ്ടത് ഉണ്ടോ സിനിമയെ സിനിമ ആയി ആസ്വദിക്കാന്‍ പഠിക്കു എന്ന്‍ പറയുന്ന ഫേസ്ബുക്ക് സിനിമ നിരൂപകര്‍ ഇത് വായിക്കണം എന്നില്ല എന്തന്നാല്‍ ഈ ലേഖനത്തിന്‍റെ അന്തസത്ത ഉള്‍ക്കൊള്ളാന്‍ നിങ്ങങ്ങള്‍ക്ക് കഴിയുമോ എന്ന്‍ ഞാന്‍ സംശയിക്കുന്നു.

'പലിശക്കാരുടെ ആക്രമണത്തില്‍ നിന്ന് നായകനെ രക്ഷിക്കുന്ന കാവി ട്രവ്സര്‍ ധരിച്ച ആര്‍എസ്എസ് പ്രവര്‍ത്തകര്‍', മലയാള സിനിമയില്‍ ഇതുവരെ പ്രതിനായകസ്ഥാനത്ത് നിലനിര്‍ത്തിയിരുന്ന ഒരു വര്‍ഗത്തെ നായകസ്ഥാനത്ത് കൈപിടിച്ചു കയറ്റി മുരളി ഗോപി എന്ന തിരക്കഥകൃത്തും അരുണ്‍ കുമാര്‍ അരവിന്ദ് എന്ന സംവിധായകനും തങ്ങളുടെ സംഘപക്ഷം മുന്‍പ് ഈ അടുത്തകാലത്ത് എന്ന സിനിമയിലൂടെ വെക്തമാക്കിയത് ആണ്. മുന്‍പ് പ്രത്യക്ഷത്തില്‍ വെക്തമാക്കിയത് ഈ സിനിമയില്‍ പരോക്ഷമായി അവതരിപ്പിക്കുന്നു.

ഇടതുകൈക്ക് സ്വാധീനം നഷ്ടപെട്ട നിസ്സഹായനായ നായകന്‍,അയാളുടെ വലതുകൈകൊണ്ട് ഒന്നും ചെയ്യാനും കഴിയുന്നില്ല, ഇവിടെ ആണ് നായകന്‍ ചെയ്യേണ്ടിയിരുന്ന കര്‍മ്മം ചെയ്യാന്‍ 
 വേണ്ടി   രുദ്രാക്ഷധാരിയായ പ്രതിനായകന്‍ എന്ന് മുദ്രചെയ്യപ്പെട്ട എന്നാല്‍ യഥാര്‍ത്ഥത്തില്‍ നല്ലവന്‍ ആയ ജയന്‍ കടന്ന്‍ വരുന്നത്. സിനിമയിലെ രാഷ്ട്രീയം വെക്തമല്ലേ?   സിപിഐഎം സംസ്ഥാന സെക്രട്ടറി വധാര്‍ഹന്‍ ആണെന്ന സിനിമയുടെ സന്ദേശത്തിലും അപകടമാണ് സിനിമ ഉയര്‍ത്തുന്ന ഈ രാഷ്ട്രീയചിന്ത.  ഇടതുപക്ഷ വിമര്‍ശനം സിനിമയില്‍ വരുന്നത് ഇത് ആദ്യമല്ല ഇന്നോളം കൊണ്ടാടിയ മലയാള ഇടതുപക്ഷ സിനിമ ഒക്കെ ഇടത് വിമര്‍ശനം തന്നെ ആണ് മുന്നോട്ട് വച്ചത്. പക്ഷെ ഈ സിനിമയില്‍ ഇടത് വിമര്‍ശനം എന്നതിനപ്പുറമുള്ളത് കാവിക്ക് വളക്കുറുള്ള മണ്ണോരുക്കുക എന്നതാണ്. സിനിമ ഒളിച്ചുകടത്തുന്ന ഈ രാഷ്ട്രീയം പക്ഷെ ഗ്രഹിക്കാന്‍ ഫേസ്ബുക്ക് വഴി രാഷ്ട്രീയം പഠിച്ച ഈ തലമുറക്ക് കഴിഞ്ഞില്ല, അവര്‍ ഉപരിപ്ലവമായ കാഴ്ചകളില്‍ ഒതുങ്ങിയപ്പോള്‍ സിനിമയുടെ യഥാര്‍ത്ഥ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെട്ടില്ല. 

സിനിമ വഴി ചില വ്യക്തികളെ ഉന്നം വെച്ചുള്ള വിരോധം തീര്‍ക്കലോ അല്ലെങ്കില്‍ വ്യക്തിഹത്യയോ  ഞാന്‍ ഇവിടെ ചര്‍ച്ച ആക്കുന്നില്ല, എന്നാല്‍ ചില രാഷ്രീയ ശെരികേടുകള്‍ ഈ സിനിമ മുന്നോട്ട് വെക്കുന്നുണ്ട്. അത് നമുക്ക് ചര്‍ച്ച ചെയ്യാം.   

എംജി കോളേജ് എന്ന കേരളത്തിലെ ഏബിവിപിയുടെ ശതമായ കോളേജ് എങ്ങനെ ആണ് സിനിമ കാണിച്ചിരിക്കുന്നത് എന്ന്‍ നോക്കുക. ഏബിവിപി ഗുണ്ടായിസം കൊണ്ട് പേര് കേട്ട ആ കോളേജില്‍ പക്ഷെ എസ്എഫ്ഐയോട് തല്ലി ജയിക്കാനോ അവര്‍ കരുതുന്നത്ര ആയുധം കരുതാനോ അവര്‍ക്ക് കഴിയില്ല എന്ന്‍ സിനിമ പറയുന്നു, എസ്എഫ്ഐ സംഘടിച്ച് എത്തിയാല്‍ പിന്നോക്കം പോവുന്ന പാവങ്ങള്‍ ആണ് ഏബിവിപി പ്രവര്‍ത്തകര്‍. അതായത് എംജി കോളേജ് കാവി പുതച്ചത് ഗൂണ്ടായിസം കൊണ്ടല്ല മറിച്ച് കാവിയോട് ഉള്ള സ്നേഹം കൊണ്ടാണ് എന്ന് ചുരുക്കം. ഇനി ഏബിവിപി നേതാവിന്‍റെ പാത്രസൃഷ്ടി നോക്കു അതുവരെ കോമഡി ചെയ്തിരുന്ന കേരളിയ മനസ്സില്‍ നിഷ്ക്കളങ്കന്‍ ആയ നടനെ വില്ലന്‍ ആയി വരുന്നു,അതായത് ഏബിവിപി പ്രവര്‍ത്തകര്‍ മസില്‍ പിടിച്ച് നടക്കും എങ്കിലും ഒരു തല്ലിന് പോവാനോ ഗൂണ്ടായിസം കാണിക്കാനോ കഴിയില്ല അവര്‍ ശെരിക്കും നിഷ്ക്കളങ്കര്‍ ആണ് എന്ന്‍ സിനിമ പറയുന്നു. അവസാനം ഇത് സ്ഥാപിക്കും വിധം മുന്‍ വിപ്ലവ പാര്‍ട്ടി യുവജന സംഘടനാ പ്രവര്‍ത്തകന്‍ ഇങ്ങനെ പറയുന്നു : "അവര്‍ അങ്ങിനെ ചെയ്യില്ലെന്ന് (റോയിയെ വെട്ടുമെന്ന്) അന്നും ഇന്നും എനിക്കുറപ്പായിരുന്നു!" അതായത് ശൂലവും വാളുമൊക്കെ ഇങ്ങിനെ കാണിക്കും എന്നേയുള്ളൂ, അവരതൊന്നും എടുത്തുപയോഗിക്കില്ലെന്ന് !

ദേവിയെ ലൈംഗികതൃഷ്ണയോടെ നോക്കുന്ന മുസ്ലിം നാമധാരി ആയ പോലീസ് ഉധ്യോഗസ്ഥന്‍ മുതല്‍ നായകനാല്‍ അപഹരി ക്കപെട്ട തന്‍റെ പണം മറ്റൊരു അവസരത്തില്‍ തിരിച്ച് മേടിക്കാന്‍ ശ്രെമിക്കുന്ന വിസ ഏജന്റിനെ എടാ അച്ചായ എന്ന്‍ വിളിക്കുന്ന നായകന്‍ വരെ നൂനപക്ഷങ്ങള്‍ക്ക് സംഘികള്‍ ചാര്‍ത്തിക്കൊടുത്ത ലേബല്‍ സിനിമയും ചാര്‍ത്തികൊടുക്കുന്നു. ഒടുവില്‍ ആ ദേവിയുടെ വരം എന്ന്‍ പറഞ്ഞ് ദേവിയെ നോക്കിയതിന്  ശിക്ഷനല്‍കുന്നതും രുദ്രാക്ഷധാരിയായ നായകന്‍.  

നായകന്‍റെ ഇടത്കൈക്ക് സ്വാധീനം നഷ്ടപെട്ടു, വലത്കൈകൊണ്ട് ആണേല്‍ ഒരു പ്രയോജനവും ഇല്ല നായകന്‍റെ കര്‍മ്മം ഈ ഭൂമിയില്‍ ചെയ്യാന്‍ ഒരു രുദ്രാക്ഷധാരി വരേണ്ടിയിരിക്കുന്നു എന്ന്‍ സിനിമ പറയുന്നു. അതായത് ഇടത് വലത്  രാഷ്ട്രീയത്തിന് ഒരു ബദല്‍ ഇവിടെ ഉയരേണ്ടിയിരിക്കുന്നു എന്ന്‍ സിനിമ പറയുന്നു. ആ രാഷ്ട്രീയം എന്താണ് എന്ന്‍ സിനിമ പരോക്ഷമായി പറയുന്നു. ആ രാഷ്ട്രീയത്തിന് വിളനിലം ഒരുക്കുക എന്നത് ആണ് സിനിമയുടെ ലക്ഷ്യം. പിണറായിയെ മാത്രം അല്ല സിനിമ ഉന്നം വെക്കുന്നത് എന്ന്‍ കാണുക. പിണറായി വിഎസ് എന്ന രണ്ട് ബിംബങ്ങളില്‍ ഇടതുപക്ഷം ചുരുങ്ങിപ്പോയ ഒരു കാലത്ത് ആയിരുന്നു സിനിമ റിലീസ് ചെയ്യുന്നത്. ആ ഒരു കാലഘട്ടത്തില്‍ രണ്ട് പേരെയും പ്രതിനായക സ്ഥാനത്ത് നിര്‍ത്തി ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ആകെ പ്രതിസ്ഥാനത്ത് നിര്‍ത്തിയെടുക്കുക എന്ന ലക്ഷ്യം സിനിമക്ക് ഉണ്ട്. അടിയന്തിരാവസ്ഥകാലങ്ങളിലെ മരണം മുതല്‍ ടിപി വധത്തില്‍ വരെ വിഎസിനു പങ്ക് ഉണ്ട് എന്ന്‍ സിനിമ പറയുന്നു. അതായത് വിഎസ് ജനം കരുതും പോലെ ഒരു രക്ഷകന്‍ അല്ല, അതായത് പൂര്‍ണ്ണമായും ജീര്‍ണിച്ച പാര്‍ട്ടിയില്‍ നിന്ന്‍ ഇനി ഒരു രക്ഷകന്‍ വരില്ല എന്ന്‍. പിണറായിയുടെ ആക്രോശത്തിന് മുന്നില്‍ മുട്ടുവിറച്ച വലതന്മാര്‍ക്കും ഒരു രക്ഷകന്‍ ആകാന്‍ കഴിയില്ല. പിന്നെ ആര് എന്ന്‍ സിനിമ ചോദിക്കുന്നു? ഉത്തരവും അതില്‍ ഒളിച്ചു വച്ചിരിക്കുന്നു.


Wednesday, 28 October 2015

രാഹുല്‍ ഈശ്വറിന് ഒരു തുറന്ന കത്ത്


പ്രിയപ്പെട്ട രാഹുല്‍ ഈശ്വര്‍,
                              നിങ്ങള്‍ ഇന്ന് ഇട്ട രണ്ട് ട്വീറ്റ് ആണ് എന്നെ ഈ ഒരു ബ്ലോഗ്‌ എഴുതാന്‍ പ്രേരിപ്പിച്ചത്. രാഹുല്‍ ഈശ്വര്‍ എന്ന പേര് എനിക്ക് സോഷ്യല്‍ മീഡിയയില്‍ ഇടപെടും മുന്‍പ് തന്നെ അറിയാമായിരുന്നു. ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന സമയം ആണെന്ന് തോനുന്നു എന്റെ അമ്മ കിരണ്‍ ടിവിയിലെ ഒരു പ്രോഗ്രാമില്‍ നിങ്ങളെ കാണിച്ചു തരുന്നത്. അന്ന് അമ്മ എന്നോട് പറഞ്ഞത് ഇങ്ങനെ ആയിരുന്നു " എന്ത് വിവരം ആണെന്നോ ആ ചെക്കന്, എന്ത് ചോദിച്ചാലും ചെക്കന് അറിയാം അവനെ ഒക്കെ കണ്ട് പഠിക്കെടാ".  പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ്, നിങ്ങള്‍ എന്താണ് എന്ന് കേരളത്തിന്‌ കാണിച്ച് കൊടുത്ത 'മലയാളി ഹൗസ് ' ടെലിക്കാസ്റ്റ് ചെയ്ത് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ നിങ്ങളുടെ ഒരു ചര്‍ച്ച ഒരു ചാനല്‍ സംപ്രേഷണം ചെയ്യുകയുണ്ടായി. അന്ന്, നിങ്ങളെ കണ്ട് പഠിക്കാന്‍ പറഞ്ഞ അതേ അമ്മ ഉണ്ട് പറയുന്നു നിനക്ക് ഒന്നും പഠിക്കാന്‍ ഇല്ലേ ഓരോ മണ്ടത്തരങ്ങള്‍ കേട്ട് ഇരുന്നാമാതിയല്ലോ എന്ന്. എന്‍റെ അമ്മ ഒരു സാധാരണ നാട്ടിന്‍പുറത്തുകാരി ആണ്, പ്രതേകിച്ചു ഒരു രാഷ്ട്രീയ വീക്ഷണവും  ഇല്ലാത്ത അച്ഛന്റെ രാഷ്ട്രീയം വലതുപക്ഷം ആയത് കൊണ്ട് മാത്രം വലതുപക്ഷത്തിന് വോട്ട് ചെയ്യുന്ന, എന്റെ വീടും ചുറ്റുപാടും മാത്രമാണ് സ്വര്‍ഗം എന്ന് വിശ്വസിക്കുന്ന ഒരു ശരാശരി മലയാളി വീട്ടമ്മ. നിങ്ങളുടെ വായിച്ചതിന്റെ പകുതി  ബുക്കുകള്‍  എന്റെ അമ്മ വായിച്ചിട്ടുണ്ടാവില്ല, നിങ്ങളുടെ അത്ര വിദ്യാഭ്യാസവും ഇല്ല, അങ്ങനെ ഉള്ള എന്റെ അമ്മ ടിവിയില്‍ കണ്ട അറിവ് വെച്ച് മാത്രം നടത്തിയ ഈ വിലയിരുത്തലുകള്‍ നിങ്ങള്‍ പുച്ഛത്തോടെ തള്ളുമായിരിക്കാം. എങ്കിലും രാഹുല്‍ ഈശ്വര്‍ നിങ്ങള്‍ ഒന്ന് മനസിലാക്കുക ഇവിടുള്ള ഭൂരിപക്ഷം പേര്‍ക്കും ആദ്യം നിങ്ങളെ കുറിച്ച് ഉണ്ടായിരുന്ന കാഴ്ച്ചപ്പാടും  ഇപ്പോള്‍ ഉള്ള കാഴ്ച്ചപ്പാടും ഇത് തന്നെ ആണ്. അതിന് നിങ്ങള്‍ ഒന്ന് സമൂഹത്തില്‍ ഇറങ്ങി നിസപക്ഷമായി നിങ്ങളെ വിലയിരുത്തും എന്ന് കരുതുന്ന പത്ത് പേരോട് ചോദിച്ചാല്‍ മതി. 

ഇനി ഈ ബ്ലോഗ്‌ എഴുതാന്‍ ഉള്ള സാഹചര്യത്തിലേക്ക് വരാം. "Masked leftists" ഇതാണ് ദേശീയ പുരസ്ക്കാരം തിരിച്ച് നല്‍കിയ ചലച്ചിത്രകാരന്മാരെക്കുറിച്ച് നിങ്ങള്‍ പറഞ്ഞത്. പക്ഷെ ഞങ്ങള്‍ക്ക് നിങ്ങള്‍ വെറും "masked communalist" ആണ് എന്ന് പറയേണ്ടി വന്നതില്‍ ഖേദം ഉണ്ട്. ഒരു ചര്‍ച്ചയില്‍ ചിന്ത ജെറോം നിങ്ങളെ അനവസരത്തില്‍ ആണെങ്കില്‍ കൂടി വര്‍ഗീയവാദി എന്ന് വിളിച്ചപ്പോള്‍ അതിന് സോഷ്യല്‍ മീഡിയയില്‍ കിട്ടിയ പിന്തുണ നിങ്ങള്‍ കണ്ട് കാണും എന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്ക് ബിജെപി എന്ന പാര്‍ട്ടിയില്‍ വിശ്വസിക്കാം ആര്‍എസ്എസ് എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കാം ആരും ചോദ്യം ചെയ്യുന്നില്ല, അത് നിങ്ങളുടെ സ്വാതന്ത്ര്യം പിന്നെ എന്തിനാണ് നിങ്ങള്‍ അതിന് തയ്യാറാക്കുന്നില്ല മതേതരത്വം എന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ എഴുതി ത്രിവര്‍ണ്ണ പതാക ഡ്രെസ്സില്‍ അണിഞ്ഞ് നിങ്ങള്‍ ഇനിയും ആളെ പറ്റിക്കാന്‍ നോക്കല്ലേ അത് ഈ മണ്ണില്‍ വിലപ്പോവില്ല എന്ന് മാത്രമേ എനിക്ക് പറയാന്‍ ഉള്ളു.  

ബിജെപിയുടെ സംസ്കാരിക വിഭാഗം തലവന്‍, പണ്ട് എങ്ങോ മഹാഭാരതം സീരിയലുകളില്‍ അഭിനയിച്ചു ഇതാണോ ഇന്ത്യയുടെ തന്നെ അഭിമാനമായ ഒരു സ്ഥാപനത്തിന്‍റെ ചെയര്‍മാന്‍ ആക്കാന്‍ ഉള്ള യോഗ്യത ആവേണ്ടത്. കഴിവ് ഉള്ള പലരെയും പുറത്ത് നിറുത്തി ഗജേന്ദ്ര  ചൌഹാനെ നിയമിച്ചതില്‍ നിങ്ങള്‍ക്ക് തെറ്റുകള്‍ കാണാന്‍ കഴിയാത്തത് നിങ്ങള്‍ക്ക് വര്‍ഗീയ തിമിരം ബാധിച്ചത് കൊണ്ടാണ് എന്ന് വിശ്വസിക്കാനേ തരമുള്ളൂ. രാഹുല്‍ ഈശ്വര്‍ നിങ്ങള്‍ക്ക് കേരള സമൂഹം നല്‍കിയ ബഹുമാനം ഒക്കെ നിങ്ങള്‍ തന്നെ കളഞ്ഞ് കുളിച്ചു. ഇപ്പോള്‍ നിങ്ങള്‍ എല്ലാവര്‍ക്കും ട്രോള്‍ ചെയ്യാന്‍ വക നല്‍കുന്ന ഒരു ശരാശരി നിരീക്ഷണം ആണ് നടത്തുന്നത്.   നിങ്ങള്‍ അന്തസോടെ പറയു ഞാന്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ ആണ് അല്ലെങ്കില്‍ അനുഭാവി ആണ് എന്ന് അല്ലാതെ കപട നിസ്പക്ഷം ചമഞ്ഞ് ബിജെപിക്ക് വേണ്ടി കുഴല്‍ ഊത്ത് നടത്തിയാല്‍ അത് കേരള സമൂഹത്തിന് മനസിലാവില്ല എന്ന് കരുതുന്നത് മണ്ടത്തരം ആണ്.

നിങ്ങള്‍ക്ക് എതിരെ വിമര്‍ശനം വന്നാല്‍ നിങ്ങള്‍ വളരെ അസഹിഷ്ണുതയോടെ വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് നേരെ പ്രതികരിക്കുന്നത് കണ്ടിട്ടുണ്ട്. പണ്ട് ഒരു ചാനല്‍ ചര്‍ച്ചയില്‍ മലയാളി ഹൗസ് എന്ന പരിപാടിയെ വിമര്‍ശിച്ച ഒരു വെക്തിയോട് നിങ്ങള്‍ ചോദിക്കുന്നത് കേട്ടു പരിപാടി മുഴുവന്‍ കണ്ട നിങ്ങള്‍ക്ക് അത് അശ്ലീലം ആണെന്ന് പറയാന്‍ യോഗ്യത ഇല്ല,നിങ്ങള്‍ക്ക് വേണ്ടങ്കില്‍ നിങ്ങള്‍ അത് കാണണ്ട എന്ന് വെച്ചാല്‍ മതിയായിരുന്നു എന്ന്. അപ്പോള്‍ നിങ്ങള്‍ ഇപ്പോള്‍ അശ്ലീല സൈറ്റ് നിരോധിക്കണം എന്ന വാദം പൊക്കി പിടിച്ച് നടക്കുന്നത് എന്ത് അടിസ്ഥാനത്തില്‍ ആണ്. നിങ്ങള്‍ക്ക് അത് അശ്ലീലം ആണെങ്കില്‍ അത് കണെണ്ട എന്ന് വെച്ചാല്‍ പോരെ. പിന്നെ നിങ്ങളുടെ സ്ഥിരം പല്ലവി ഉണ്ടല്ലോ നിങ്ങള്‍ ഇടതുപക്ഷമാണ് അതാണ് ഇങ്ങനെ പറയുന്നത് എന്ന്. ശെരി ആണ് ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി ആണ് ആയത് കൊണ്ടാണല്ലോ ഞാന്‍ ഇത് പറയുന്നത്. ഞങ്ങള്‍ പ്രതികരിച്ചിട്ടില്ല എങ്കില്‍ ആരാണ് ഇവിടെ പ്രതികരിക്കുക. നെറികേടുകള്‍ക്ക് നേരേ പ്രതികരിച്ചത് കൊണ്ടാണല്ലോ ഞങ്ങളെ ഇടതുപക്ഷമെന്ന് വിളിക്കുന്നത് തന്നെ.

വെക്തിപരമായി ഒരിടത്തും നിങ്ങളെ വിമര്‍ശിക്കാന്‍ ഞാന്‍ ശ്രെമിച്ചിട്ടില്ല, എങ്കിലും ബ്ലോഗ്‌ എഴുത്തില്‍ ഉള്ള അനുഭവക്കുറവ്മൂലം നിങ്ങള്‍ക്ക് എവിടെയെങ്കിലും അങ്ങനെ അനുഭവപ്പെട്ടു എങ്കില്‍ സവിനയം ക്ഷമ ചോദിക്കുന്നു.

Sunday, 11 October 2015

എന്ത് കഴിക്കണം എന്ന് ഞങ്ങള്‍ തീരുമാനിക്കും

"ഞാന്‍ ഇങ്ങനെ പറയുന്നത് കൊണ്ട് നിങ്ങള്‍ അത്ഭുതപെട്ടേക്കാം, ബീഫ് കഴിക്കാത്തയാള്‍ നല്ല ഹിന്ദു അല്ല"                                                     ---സ്വാമി വിവേകാനന്ദന്‍  (വിവേകാനന്ദന്റെ സമ്പൂര്‍ണ്ണ കൃതികള്‍, മൂന്നാം വാല്യം, പേജ് 536)


ഫാസിസ്റ്റ് ശക്തികള്‍ നമ്മുടെ ഭക്ഷണ രീതിയിലേക്കും തല നീട്ടി കൊണ്ടിരിക്കുന്നു.പശു,കാള, പോത്ത്, എരുമ എന്നി നാല്‍ക്കാലികളുടെ ഇറച്ചി എന്നര്‍ത്ഥത്തില്‍ പൊതുവേ പ്രയോഗിച്ചിരുന്ന ബീഫിന് നമ്മുടെ ഭക്ഷണക്രമത്തില്‍ ചരിത്രപരമായി തന്നെ സുപ്രധാനമായ സ്ഥാനം ഉണ്ട്. മനുഷ്യന്‍ കന്നുകാലികളെയും മേച്ച്‌ നടന്നിരുന്ന കാലഘട്ടത്തില്‍ തന്നെ മാട്ടിറച്ചി അവന്‍റെ സ്ഥിര ഭക്ഷണമായി മാറിയിരുന്നു. വേദകാലഘട്ടത്തിലും നമ്മള്‍ ബീഫ് ഉപയോഗിച്ചിരുന്നു. ഇന്ദ്രദേവന് കാളയിറച്ചിയും, ശനിദേവന് പശുവും പ്രിയപ്പെട്ടവ ആണെന്ന് വേദങ്ങള്‍ തന്നെ സാഷ്യപെടുത്തുന്നു. ഒരു സമൂഹം അവന് ഇഷടപെട്ടത് എന്തോ അതാണ് അവന്‍ അവന്‍റെ ദൈവത്തിന് കാഴ്ച വെക്കുന്നത്. കള്ളു , മത്സ്യം, മാസ്യം എന്നിവ ചില ക്ഷേത്രങ്ങളില്‍ മുഖ്യ നിവേദ്യം ആവുന്നത് അതിനാല്‍ ആണ്.നേപ്പാളില്‍ ഹിന്ദുദൈവ പ്രീതിക്ക് വേണ്ടി  വന്‍ തോതില്‍ നടത്തി വരുന്ന മൃഗബലി(പശു) തന്നെ ഇതിന്  ഒരു ഉദാഹരണം ആണ്. ബുദ്ധ-ജൈന മതങ്ങളുടെ വരവോടെ ആണ് മൃഗഹിംസക്ക് എതിര്‍ വാദങ്ങള്‍ ഉയര്‍ന്നു വന്നത്. അല്ലാതെ ഹിന്ദു ഒരിക്കലും ഇതിന് എതിര്‍ ആയിരുന്നില്ല. ബ്രാഹ്മണപണ്ഡിതന്‍ ആയ D N ത്ധാ രചിച്ച "മിത്ത് ഓഫ് ഹോളി കവ്" എന്ന ബുക്കില്‍ ഇതിനെ കുറിച്ച് ആതികാരിക വസ്തുതകള്‍ കാണാം. ഈ ചരിത്രത്തെ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ടാണ് ഭാരതീയര്‍ സസ്യഭുക്കുകള്‍ ആണെന്ന കല്പിതചിരിത്രം നിര്‍മിക്കാന്‍ ചിലര്‍ ശ്രമിക്കുന്നത്.

മഹാരാഷ്ട്രയില്‍ മാട്ടിറച്ചി വില്‍ക്കുന്നതും കഴിക്കുന്നതും നിയമം മൂലം തടഞ്ഞത് ആണ് ഈ അടുത്ത് മാട്ടിറച്ചി വിവാദം ആളിക്കതിച്ചത്.1976ലെ അനിമല്‍ പ്രിസര്‍വേഷന്‍ നിയമപ്രകാരം പശുക്കളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചിരുന്നു. അതില്‍ ഭേദഗതി വരുത്തി ആണ് ഇപ്പോള്‍ എല്ലാത്തരം മാട്ടിറച്ചിയും കൈവശം വയ്ക്കുന്നതും വില്‍ക്കുന്നതും ശിക്ഷയും പിഹയും ലഭിക്കുന്ന കുറ്റം ആക്കിയത്(കൂടുതല്‍ വിവരങ്ങള്‍ക്ക്).അതിനെ തുടര്‍ന്ന് ഉണ്ടായ കോലാഹലങ്ങള്‍ കെട്ടടങ്ങും മുന്‍പ് ആണ് ബീഫ് കഴിച്ചു എന്ന് ആരോപിച്ചു ഉത്തര്‍ പ്രദേശില്‍ ഒരു മധ്യവയസ്കനെ അടിച്ചു കൊന്നത്. ഇത് ഒരു മതേതര സമൂഹത്തിന് ഒട്ടും ഭൂഷണം അല്ല. ഇവിടെ ആണ് ബീഫ്ഫെസ്റ്റിവലിന് പ്രസക്തി വര്‍ധിക്കുന്നത്.എന്ത് തിന്നണം എന്ത് ഉടുക്കണം എന്ന് തീരുമാനിക്കേണ്ടത് അവനവന്‍ ആവണം അല്ലാതെ ഭരണകൂടം ആവരുത്. അങ്ങനെ ഭരണകൂടം ഇടപെടാന്‍ തുടങ്ങുമ്പോള്‍ ആണ് ജനങ്ങള്‍ക്കിടയില്‍ നിന്ന് ചെറുത്തുനില്‍പ്പ്‌ ഉയരുന്നതും. അത്തരത്തില്‍ ഒരു സ്വാഭാവിക ചെറുത്തുനില്‍പ്പ്‌ മാത്രമാണ് ബീഫ് ഫെസ്റ്റിവല്‍. 

ബീഫ്ഫെസ്റ്റിവല്‍ നടത്തുന്നത് ബീഫ് കഴിക്കാത്ത ഒരാളുടെ വായില്‍ ബീഫ് തിരുകിക്കയറ്റാന്‍ അല്ല, മറിച്ച് ഞങ്ങള്‍ ബീഫ് കഴിക്കാറുണ്ട് ഇനി കഴിക്കുകയും എന്ന് പ്രഖ്യാപിക്കാന്‍ ആണ്. അതായത് ഞങ്ങളുടെ വെക്തിസ്വതന്ത്രത്തില്‍ കേറി ഇടപെടലുകള്‍ നടത്തേണ്ട എന്ന് വെക്തമാക്കുക മാത്രം ആണ് ബീഫ്ഫെസ്റ്റിവലിന്‍റെ ഉദ്ദേശം. അപ്പോള്‍ സ്വാഭാവികം ആയി ഒരു ചോദ്യം ഉയരും അതിന് എങ്ങനെ ഫെസ്റ്റിവല്‍ നടത്തേണ്ടത് ഉണ്ടോ? തീര്‍ച്ചയായും ഉണ്ട്. ഒരു വെക്തിയുടെ പ്രതിക്ഷേധം അല്ല മറിച്ച് ഒരു സമൂഹത്തിന്‍റെ പ്രതിക്ഷേധം ആണ് ഈ വിധം രേഖപെടുതുന്നത്. ക്ഷേത്രപ്രവേശനസമരം നടന്നത് അവര്‍ണ്ണനു പുതിയ ക്ഷേത്രം പണിഞ്ഞ് അല്ല, വഴി നടക്കാനുള്ള അവകാശം നേടിയെടുത്തത് പുതിയ വഴി വെട്ടി തെളിച്ചിട്ടുമല്ല എന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. ഈ സമരചരിത്രങ്ങള്‍ പറയാന്‍ ഉള്ള കേരളക്കരയില്‍ ഇരുന്ന് ബീഫ് നിരോധനത്തിനെതിരെ ഈ വിധം ഫെസ്റ്റിവല്‍ നടത്തി പ്രകോപനം സൃഷ്ട്ടിക്കണോ എന്ന് ചോദിക്കുന്നത് തന്നെ അപഹാസ്യം ആണ്. 

"പോര്‍ക്ക്‌ ഫെസ്റ്റിവല്‍ നടത്താന്‍ നിങ്ങള്‍ക്ക് ധൈര്യം ഉണ്ടോ?". അല്ല മാഷേ ഈ ചോദ്യത്തിന് എന്താണ് പ്രസക്തി ഉള്ളത്. പോര്‍ക്ക്‌ ആരേലും നിരോധിച്ചിട്ടുണ്ടോ? അപ്പൊ ഇപ്പൊ പോര്‍ക്ക്‌ ഫെസ്റ്റിവല്‍ എന്തിനാണ് നടത്തുന്നത്. ഇനി നിങ്ങളുടെ ചോദ്യം ഭാവിയില്‍ ആരേലും നിരോധിച്ചാല്‍ നിങ്ങള്‍ എന്ത് ചെയ്യും എന്നാണോ? തീര്‍ച്ചയായും പോര്‍ക്ക്‌ കഴിക്കുന്നവര്‍ക്ക് വേണ്ടി പോര്‍ക്ക്‌ ഫെസ്റ്റിവല്‍ നടത്തപ്പെട്ടിരിക്കും. പിന്നെ പല മുസ്ലിം രാഷ്ടങ്ങളുടെ നിരോധനങ്ങള്‍ പൊക്കിപ്പിടിച്ച് വരുന്നവരോട് ഇത് മുസ്ലിം രാഷ്ട്രമോ ഹിന്ദുരാഷ്ട്രമോ അല്ല ഇത് ഒരു മതേതരരാജ്യം ആണ്. അടുത്ത ചോദ്യം മറ്റ് രാഷ്ട്രീയ സംഘടകള്‍ക്ക് ഒന്നും കുഴപ്പമില്ല നിങ്ങള്‍ക്ക് മാത്രം എന്തിന്‍റെ കടി ആണ്? അതിന് ഒറ്റ ഉത്തരമേ ഉള്ളു ഞങ്ങള്‍ കമ്മ്യൂണിസ്റ്റ്‌ക്കാര്‍ ആയിപ്പോയി എന്നുള്ളത് ആണ്. നെറികേടുകള്‍ക്കെതിരെ ശബ്ദം ഉയര്‍ത്താന്‍ ഉള്ള എല്ലുറപ്പും, തന്റേടവും ഉള്ളത് കൊണ്ടാണ്. മറ്റുള്ളവര്‍ ഫേസ്ബുക്കില്‍ പ്രതിക്ഷേധം രേഖപ്പെടുത്തുമ്പോള്‍ ഞങ്ങള്‍ ചങ്കൂറ്റതോടെ അത് ജനമധ്യത്തില്‍ രേഖപ്പെടുത്തുന്നു.. ഇനി ഉണരേണ്ടവര്‍ നിങ്ങള്‍ ആണ്. ലോകത്തില്‍ എന്ത് നടന്നാലും കുഴപ്പമില്ല എന്ന മട്ടില്‍ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ അഭിരമിച്ച് ഇരിക്കുന്നവരെ ഫാസിസം നിങ്ങളെയും തേടി വന്നുകൊണ്ടിരിക്കുകയാണ് നിങ്ങളുടെ മൂകിന്‍തുമ്പില്‍ എത്തുംവരെ നിങ്ങള്‍ പ്രതികരിച്ചില്ല എങ്കില്‍ നാളെ നിങ്ങള്‍ അതിനു വലിയ വില നല്‍കേണ്ടി വരും. ഇന്ന് ബീഫ്, നാളെ നിങ്ങള്‍ ഉപയോഗിക്കുന്ന എന്തും ഒടുക്കം നിങ്ങള്‍ തന്നെ ഏതുവിധം പ്രവര്‍ത്തിക്കണം എന്ന് പറയാന്‍ ഈ ഭരണകൂടത്തെ നമ്മള്‍ അനുവദിച്ചുകൂടാ.

Saturday, 17 January 2015

ഐ വിസ്മയകരമായ കാഴ്ച, അതുക്കും മേലെ ഒന്നുമില്ല.

                            മൂന്ന് വര്‍ഷങ്ങള്‍ നീണ്ട് നിന്ന ഷൂട്ടിംഗ്, 185 കോടി, വിക്രമിന്‍റെ ആത്മസമര്‍പ്പണം അതുക്കും മേലെ ഷങ്കര്‍ എന്ന സംവിധായകന്‍, പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി ആണ് ഐ തിയേറ്ററുകളില്‍ എത്തിയത്, ഷങ്കര്‍ എന്ന സംവിധായന്‍ന്‍റെ ബ്രഹ്മാണ്ട സിനിമ എന്നത് തന്നെ ആണ് ഈ സിനിമ എന്ത് കൊണ്ട് കാണണം എന്നതിന് എനിക്ക് ഉണ്ടായിരുന്ന ഉത്തരം. വിസ്മയിപ്പിക്കുന്ന സ്ക്രീന്‍ അത് തന്നെ ആണ് ഐയുടെ മേന്മ. നിറപ്പകിട്ട് ഉള്ള ഫ്രെയിം, വിസ്മയകരവും, ആഡംബരപൂര്‍ണ്ണവും ആയ ലൊക്കേഷന്‍, സ്പെഷ്യല്‍ ഇഫക്ട്സ്സ് , മികച്ച ഗാനരംഗങ്ങളും ഫൈറ്റ് സീനുകളും മൊത്തത്തിൽ  ഐ എന്നാല്‍ ഒരു വിസ്മയം തന്നെ ആണ്.പക്ഷെ ഒരു സാധാരണ പ്രണയ-പ്രതികാര തമിഴ് സിനിമ അതുക്കും മേലെ പറയാന്‍ ഐയുടെ തിരകഥ ഉണ്ടോ എന്നത് സംശയം ആണ്. 

                           ഷങ്കര്‍ വിക്രം കൂട്ടുകെട്ടില്‍ പിറന്ന അന്യന്‍ സിനിമയോട് ഈ സിനിമയിലെ നായകനും സാമ്യം പലത് ആണ്. അംബി, റെമോ, അന്യന്‍ എന്നീ മൂന്ന് വേഷങ്ങള്‍ വിക്രം പകര്‍ന്നാടുമ്പോള്‍, ഐയില്‍ ലിങ്കേശന്‍, ലീ, കൂനന്‍ എന്നി കഥാപാത്രം ആയിമാറുന്നു വിക്രം. അംബിക്ക് നായികയുടെ പ്രണയം നേടാന്‍ റെമോ ആവേണ്ടി വന്നു എങ്കില്‍ ലിങ്കേശന് ലീ ആവേണ്ടി വന്നു. അന്ന്യന്‍ സാമൂഹികതിന്മള്‍ക്ക് നേരെ ആണ് പ്രതികരിച്ചത് എങ്കില്‍ കൂനന്‍ പ്രതികരിക്കുന്നത് തന്നോട് തിന്മകള്‍ ചെയ്തവര്‍ക്ക് നേര ആണ് എന്ന് മാത്രം. പ്രതികാരത്തിന്റെ രീതി അന്യനിലെപോലെ മൃഗീയം ആവുന്നു എങ്കിലും കഥ അതിനെ സാധൂകരിക്കുന്നു. ഈ സാമ്യം കഥാപാത്ര സൃഷ്ടിയില്‍ മാത്രം ഒതുങ്ങി നിന്നത് ആശ്വാസകരമാണ്.

                            നിങ്ങള്‍ ഊഹിക്കുന്നത്തിനും അപ്പുറം ഉള്ള കഥ, ഇതായിരുന്നു ഐയെ കുറിച്ച് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം, എന്നാല്‍ കഥയില്‍ ഒരു പുതുമ അവകാശപെടാന്‍ ഐക്ക് സാധിക്കില്ല. ഇന്ട്രവല്‍ കഴിയുമ്പോഴേക്കും വിക്രത്തിന് ഒഴികെ എല്ലാവര്‍ക്കും സസ്പെന്‍സ് പിടികിട്ടി എന്നത് ആണ് വസ്തുത. വിക്രം എന്ന നടന്‍റെ ആത്മസമര്‍പ്പണം തന്നെ ആണ് സിനിമ. ഇന്ത്യന്‍ സിനിമയില്‍ തനിക്കും ഒരു സ്ഥാനം ഉണ്ട് എന്ന് ഉറപ്പിച്ച് പറയുന്ന പ്രകടനം. മൂന്ന് കഥാപാത്രങ്ങളും വിസ്മയിപ്പിച്ചു എങ്കിലും കൂനന്‍ തന്നെ ആണ് മുന്നിട്ട് നില്‍ക്കുന്നത്. കൂനന്‍റെ മൈക്ക് അപ്പ്‌ ഭാവം മുഖത്ത് വരുന്നതില്‍ അല്പം കഷ്ടപെടുത്തി. എന്തിരുന്നാലും വിക്രം എന്ന നടന് മുന്നില്‍ ഒന്ന് നമിക്കാതെ തിയേറ്റര്‍ വിട്ട് പുറത്ത് ഇറങ്ങാന്‍ കഴിയില്ല എന്നത് തീര്‍ച്ച ആണ്.  

                           സാമൂഹികപ്രതിബദ്ധതയിൽ മുങ്ങി കുളിച്ചു നില്ക്കുന്ന സ്ഥിരം ഷങ്കർ സിനിമ പോലെ അല്ല ഐ. ഈ സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തോട് യോജിക്കാൻ കഴിയുമോ ? ബാഹ്യസൗന്ദര്യത്തിലല്ല  യഥാര്‍ത്ഥ സൗന്ദര്യം എന്ന് സിനിമ പറയുമ്പോള്‍ തന്നെ പൊള്ളല്‍ ഏറ്റുംമറ്റും  വിരൂപമായവരുടെയും ജീവിതം മരണം അല്ല അതുക്കും മേലെ ആണ് എന്നാണ് സിനിമ പറയുന്നത്. ആയതിനാല്‍ സിനിമ മുന്നോട്ട് വെക്കുന്ന ആശയത്തോട് യോജിക്കാന്‍ കഴിയില്ല. മാത്രമല്ല മൂന്നാം ലിങ്കം എന്നത് യാഥാര്ത്യത്തെ സഹിഷ്ണുതയോടും, പുരോഗമന കാഴ്ചപ്പടോടും കാണുന്ന ഈ യുഗത്തിൽ മൂന്നാം ലിങ്കം എന്നത് ലൈഗീകതൃഷ്ണയിൽ ജീവിക്കുന്ന വർഗം ആണ് എന്ന് ഈ സിനിമ പറയുന്നു. അവരെ പരിഹാസ്യരാക്കുന്ന സ്ഥിരം സിനിമ ഫോർമുല തന്നെ ആണ് ഈ സിനിമയും ഉപയോഗിച്ചത്.

                         എന്തൊക്കെ നൂനതകൾ ഉണ്ട് എങ്കിലും ഐ തിയേറ്ററിൽ പോയി ഇരുന്നു കാണേണ്ട പടം തന്നെ ആണ്. ബിഗ്‌ ബട്ജെറ്റ് എന്ന് കേൾക്കുമ്പോൾ പെരുച്ചാഴി, കാസിനോവ എന്നിവ ഓർമ്മ വരുന്ന നമുക്ക് മുടക്കിയ മുതൽ എങ്ങനെ സ്ക്രീനിൽ കാണിക്കാം എന്ന് ഷങ്കർ പഠിപ്പിച്ചു തരും. അമിത പ്രതീക്ഷ ഇല്ലാതെ പോവുക ഒരിക്കലും പടം നിരാശപ്പെടുത്തില്ല...

Wednesday, 2 October 2013

ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് ആദ്യം അഭിസംബോധന ചെയ്തത് ആര്?

ഇന്ന് ഗാന്ധിജയന്തി ദിനത്തില്‍ ഒരു ഗ്രൂപ്പില്‍ കാണാന്‍ ഇടയായ പോസ്റ്റ്‌ ആണ് ഈ ലേഖനം എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്."ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് ആദ്യം അഭിസംബോധന  ചെയ്തത് ആര്?" എന്ന ചോദ്യത്തില്‍ തുടങ്ങിയ ചര്‍ച്ച ചെന്നവസാനിച്ചത്‌ നൂറ്റാണ്ടിന്‍റെ പാരമ്പര്യം ഉള്ള ഈ നാട്ടില്‍ ഒരാളെ മാത്രം അങ്ങനെ അഭിസംബോധന ചെയ്യുന്നത്തിന്‍റെ യുക്തിയെന്താണെന്ന ചോദ്യത്തില്‍ ആണ്.രണ്ടാമത്തെ ചോദ്യത്തിനു പ്രസക്തിയുണ്ടോ എന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല പക്ഷെ ഒന്നാമത്തെ ചോദ്യത്തിനു തീര്‍ച്ചയായും പ്രസക്തി ഉണ്ട്.നാം എല്ലാം ചെറു ക്ലാസ്സില്‍ നിന്ന് തന്നെ പഠിക്കുന്നു ഗാന്ധിജി നമ്മുടെ രാഷ്ട്രപിതാവാണെന്ന്‍.പക്ഷെ ആ പേര് അദ്ദേഹത്തിനു ആര് നല്‍കി എന്ന സംശയം നമ്മള്‍ ഉള്ളില്‍ ഒളിപ്പിച്ചു. 

പക്ഷെ ഉത്തര്‍പ്രദേശ്കാരിയായ ഐശ്വര്യ എന്ന പത്തു വയസുകാരി ഈ സംശയത്തിന്‍റെ പിന്നാലെ അലഞ്ഞു. അധ്യാപകാര്‍ക്കും ഇന്റെര്‍നെറ്റിനും തന്നെ സഹായിക്കാന്‍ കഴിയില്ല എന്ന് മനസിലാക്കിയ ആ പെണ്‍കുട്ടി ഒടുവില്‍ വിവരാവകാശ നിയമപ്രകാരം പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ചു.ഒടുവില്‍ പല ഓഫീസുമായി ചര്‍ച്ച ചെയ്തു മറുപടിയും കിട്ടി. ഇന്ത്യ ഒഫീഷ്യല്‍ ആയി ഗാന്ധിജിയെ അങ്ങനെ അഭിസംബോധന ചെയ്തിട്ടില്ല. ഭരണഘടനയുടെ വകുപ്പ് 18 സ്റ്റേറ്റ്നെ ബഹുമതി ദാനം ചെയ്യുന്നതില്‍ നിന്ന് വിലക്കുന്നുണ്ട്.അദ്ദേഹത്തെ ആദ്യമായി അങ്ങനെ അഭിസംബോധന ചെയ്തത് ആര് എന്നത്തിനു  വ്യെക്തമായ രേഖകള്‍ ഇല്ല.കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ NAI യില്‍ വന്നു ഡോക്യുമെന്റ്സ് നോക്കാം എന്നും പറഞ്ഞു.

അദ്ധേഹത്തെ അങ്ങനെ വിളിച്ചത് ഒരു റേഡിയോ അഭിമുഖത്തില്‍  സുഭാഷ്‌ചന്ദ്രബോസ്  ആണ് എന്നും അതല്ല അദ്ധേഹത്തിന്‍റെ മരണശേഷം നെഹ്‌റു നടത്തിയ പ്രസംഗത്തില്‍ ആണ് എന്നും പറയുന്നവര്‍ ഉണ്ട്. ആദ്യം വിളിച്ചത് ആരായിക്കോട്ടേ ഒരു ജനത അത് ഏറ്റു പാടി..ഒരു ഗാന്ധി ആണ് നമുക്ക് സ്വാതന്ത്ര്യം മേടിച്ചു തന്നത് എന്ന് ഞാന്‍ പറയുന്നില്ല അഹിംസ മാര്‍ഗതിനുമപ്പുറം കുറെ പേരുടെ ചോരയുടെ മണവും ഉണ്ട് നമ്മുടെ സ്വാതന്ത്ര്യത്തിനു. പക്ഷെ അതൊന്നു വെച്ച് ഗാന്ധി ഒന്നും അല്ല എന്ന് പറയാന്‍ കഴിയില്ല.ഇന്ന് ഈ ഇന്ത്യയില്‍ നിന്ന് ഇത് എന്ത് സ്വാതന്ത്ര്യം എന്ന് ചോദിക്കുമ്പോള്‍ ഒന്ന് ഓര്‍ക്കുക ഈ ചോദ്യം ഒരു പൊതു സ്ഥലത്ത് നിന്ന് ഉച്ചത്തില്‍ നിങ്ങള്‍ക്ക് ചോദിക്കാന്‍ കഴിയുന്നുണ്ടോ അതിനു വേണ്ടിയാണു ഗാന്ധിയും, ഭഗത് സിങ്ങും,സുഭാഷ്‌ചന്ദ്രബോസും മറ്റും രക്തസാക്ഷികള്‍ ആയത്.ഗന്ധിവധതിനു ശേഷം നിരോധിക്കപ്പെട്ട സംഘടന ഇന്നും ഇവിടെ ഉണ്ട്, ഗോട്സെയെ ആരാധിക്കുന്നവര്‍ ഇന്നും ഈ നാട്ടില്‍ ഉണ്ട്.അവരോട് ഒക്കെ ഒന്നേ പറയുന്നുള്ളൂ നിങ്ങള്‍ ഗാന്ധിയെ രാഷ്ട്രപിതാവ്‌ എന്ന് വിളിക്കേണ്ട അങ്ങനെ വിളിക്കണം എന്ന് ആരും പറയുന്നും ഇല്ല.പക്ഷെ രാഷ്ട്രീയ ചിന്തകല്‍ക്കള്‍ക്കപുറം ഗാന്ധിജിയെ സ്നേഹിക്കുന്നവര്‍ക്ക് എന്നും അദ്ധേഹാം രാഷ്ട്രപിതാവ്‌ തന്നെ ആണ്...